2011, ഫെബ്രു 4

പടുവൃക്ഷപ്പാട്ട്


ഞാനൊരു പടുവൃക്ഷം;
ഏറെ നാളായ് വീഴാനോരുങ്ങും വൃക്ഷം;
പാടാനെനിക്കൊരു കഥയുണ്ട്,
മടിയിലിരുത്തി ചോല്ലുവനൊരു മോഹമുണ്ട്,
ജീര്‍ണ്ണദേഹത്തിനതിനാവതില്ലെങ്കിലും-
കേള്‍ക്കാന്‍ നീ എന്നു വരും മകനെ?

പണ്ട് നിന്‍ പൂര്‍വ്വസൂരികള്‍,
പൂജിച്ചാരാധിച്ചവര്‍ ഞങ്ങള്‍;
"ഞാന്‍ മുടിഞ്ഞാല്‍ നീ നശിക്കും" -
എന്നവര്‍ പണ്ടേ എഴുതി വച്ചു വചനം -
നിന്‍ ജൈവതാളമാം പ്രമാണം,
അവ നീയെന്നെങ്കിലും കേട്ടതുണ്ടോ മകനെ?

ആരാധിച്ചവ,രാരാമാമാക്കി കൊണ്ടും,
പിന്നാലെ വന്നവര്‍ കണ്ണീരണിയിച്ചു കൊണ്ടും,
നിന്‍ കൂട്ടര്‍ കൊന്നു തിന്നു കൊണ്ടും,
തീര്‍ത്തൊരു കദനകഥയാണെന്നുള്ളില്‍!
വിങ്ങുമലിവോലുമീ ഗീതിക -
കേള്‍ക്കാന്‍ നീ എന്നു വരും മകനെ?

നിനക്കു തണലേകിടാം ഞാന്‍,
നിന്‍ വീണയാകാം മുരളിയാകാം, മണി-
ഹര്‍മ്മ്യങ്ങള്‍ക്കും ചാരുതയേകാം,
നിന്നെ താരാട്ട് ചൊല്ലിയുറക്കാം,
നിന്നാത്മാമോക്ഷത്തിന്നായ് നിന്നോടെരിയാം!
നീ എന്നു വരും എന്‍ മകനെ?

കാലം കാത്തു വയ്ക്കുന്നു ഞങ്ങളെ,
കാതങ്ങളകലെ നീ പോവതെന്തു മകനെ?
ഉദകക്രിയകള്‍ കൂടി ചെയ്യൂ, നിന്‍-
പ്രപിതാവിന്‍ ഗാഥ കൂടി എരിയട്ടെ!
മണ്ണിതില്‍ മുളക്കാതിരിക്കട്ടെ വീണ്ടും!
അതിനായ് നീ എന്നു വരും മകനെ?