2011, മാർ 4

ഉള്ളുണരാന്‍ !


ഉള്ളലിവെങ്കലുണ്ടാക അഖിലേശ,
ഉള്ളുണര്‍ന്നെന്നുള്ളം തെളിക്ക നീ;
പൊള്ളയാമുള്ളമടര്‍ത്തിയെടുത്തെ  -
ന്നുള്ളം നിന്‍ പോരുളാല്‍ നിറയ്ക്ക നീ 
പരംപോരുളെ!

2011, ഫെബ്രു 9

അഹമേവ വിശ്വതനു!

ഹിമാചലങ്ങള്‍ തന്‍ ശൈത്യനിശ്വാസമായ് ,
ഗുഹാമുഖങ്ങളില്‍ ഉയിര്‍ കൊണ്ട തീര്‍ത്ഥം ,
വരരുദ്ര പ്രയാണമായി, ട്ടെന്നുള്ളിലേ -
ക്കാഞ്ഞു പതിക്കും നവ മുഹൂര്‍ത്തം!

മഹാപ്രവാഹം! എന്‍ സ്വത്ത്വബോധമാ  -
ബ്രഹ്മചിത്തത്തിലലിയിച്ചു  ചേര്‍ക്കാന്‍;
മന്വന്തരങ്ങള്‍  താണ്ടി, മുജ്ജന്മ ഗഗന-
വീഥികള്‍ കടന്നു വരും ഗംഭീര ശംഖനാദം!

എന്നിലാത്മസംപ്രീതനായ്  അഭൗമതേജസ്സായ്
ദേവന്‍ തൃക്കണ്ണാല്‍ ജ്വലിപ്പിച്ചുണര്‍ത്തും  മഹാദീപം ;
എന്നുള്ളിലെന്നെന്നുമണയാ,തെരിയുമ്പോള്‍ -
ഞാന്‍ ലോകൈകനാഥന്‍ തന്‍ വിശ്വതനു !

2011, ഫെബ്രു 4

പടുവൃക്ഷപ്പാട്ട്


ഞാനൊരു പടുവൃക്ഷം;
ഏറെ നാളായ് വീഴാനോരുങ്ങും വൃക്ഷം;
പാടാനെനിക്കൊരു കഥയുണ്ട്,
മടിയിലിരുത്തി ചോല്ലുവനൊരു മോഹമുണ്ട്,
ജീര്‍ണ്ണദേഹത്തിനതിനാവതില്ലെങ്കിലും-
കേള്‍ക്കാന്‍ നീ എന്നു വരും മകനെ?

പണ്ട് നിന്‍ പൂര്‍വ്വസൂരികള്‍,
പൂജിച്ചാരാധിച്ചവര്‍ ഞങ്ങള്‍;
"ഞാന്‍ മുടിഞ്ഞാല്‍ നീ നശിക്കും" -
എന്നവര്‍ പണ്ടേ എഴുതി വച്ചു വചനം -
നിന്‍ ജൈവതാളമാം പ്രമാണം,
അവ നീയെന്നെങ്കിലും കേട്ടതുണ്ടോ മകനെ?

ആരാധിച്ചവ,രാരാമാമാക്കി കൊണ്ടും,
പിന്നാലെ വന്നവര്‍ കണ്ണീരണിയിച്ചു കൊണ്ടും,
നിന്‍ കൂട്ടര്‍ കൊന്നു തിന്നു കൊണ്ടും,
തീര്‍ത്തൊരു കദനകഥയാണെന്നുള്ളില്‍!
വിങ്ങുമലിവോലുമീ ഗീതിക -
കേള്‍ക്കാന്‍ നീ എന്നു വരും മകനെ?

നിനക്കു തണലേകിടാം ഞാന്‍,
നിന്‍ വീണയാകാം മുരളിയാകാം, മണി-
ഹര്‍മ്മ്യങ്ങള്‍ക്കും ചാരുതയേകാം,
നിന്നെ താരാട്ട് ചൊല്ലിയുറക്കാം,
നിന്നാത്മാമോക്ഷത്തിന്നായ് നിന്നോടെരിയാം!
നീ എന്നു വരും എന്‍ മകനെ?

കാലം കാത്തു വയ്ക്കുന്നു ഞങ്ങളെ,
കാതങ്ങളകലെ നീ പോവതെന്തു മകനെ?
ഉദകക്രിയകള്‍ കൂടി ചെയ്യൂ, നിന്‍-
പ്രപിതാവിന്‍ ഗാഥ കൂടി എരിയട്ടെ!
മണ്ണിതില്‍ മുളക്കാതിരിക്കട്ടെ വീണ്ടും!
അതിനായ് നീ എന്നു വരും മകനെ?

2011, ജനു 29

വിലങ്ങ്

കൂട്ടുപ്രതിയായ യുവാവ്‌ തന്റെ കൈവിലങ്ങ് ഒളിപ്പിക്കാന്‍ വൃഥാ ശ്രമം നടത്തിക്കൊണ്ടിരുന്നു. ബസ്സില്‍ ഇരിക്കുന്നവര്‍ക്കെല്ലാം കാണാന്‍ പാകത്തിന് മുന്‍വശത്താണ് നില്‍പ്പ്. ഏതെങ്കിലും സീറ്റ്‌ ഒഴിഞ്ഞിരുന്നെങ്കില്‍... ഈ വിലങ്ങ് ആരും കാണാതെയിരിക്കുമായിരുന്നു. ഏതു നേരത്താണോ?

കൂട്ടുപ്രതിയായ മധ്യവയസ്ക്കന്‍ തന്റെ കൈവിലങ്ങ് പ്രദര്‍ശിപ്പിച്ചു കൊണ്ട് തന്നെ പറഞ്ഞു : "ഡ്രൈവര്‍ സാറേ, നിങ്ങള്‍ക്കറിയാമോ.. ഞാനും നിങ്ങളെ പോലെ ആയിരുന്നു.. സര്‍ക്കാര്‍ ജീവനക്കാരന്‍.. എന്നിട്ടും എന്റെ കയ്യില്‍ വിലങ്ങ് വീണു.. നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ? ഞാനും നിങ്ങളെ പോലെ ആയിരുന്നു.. എന്നിട്ടും.." ഡ്രൈവര്‍ അയാളെ നോക്കി മന്ദഹസിച്ചു. അതോടെ അയാള്‍ തിരിച്ചറിഞ്ഞു; ആ കൈവിലങ്ങ് തന്റെ സത്യങ്ങള്‍ക്ക് മീതെയും വീണു കഴിഞ്ഞെന്ന്..