2009, നവം 29

താരകപ്രേമം

നിറനിലാവൊഴുകും രാവില്‍
മലര്‍മാരി പെയ്യും നിലാവില്‍
ഒരു കുഞ്ഞുതാരകപൂവിന്റെ നൊമ്പരം
അറിയാതുറങ്ങുന്നു മാനം.

മിഴികളില്‍ നനവുമായ്‌ നീലനിലാവിലി-
ന്നവള്‍ കാത്തിരിപ്പതാരെ?
ഉരുകും മനവുമായ്‌ ഈ കുളിര്‍ യാമത്തി-
ലവള്‍ ഓര്‍ത്തിരിപ്പതാരെ?

അകലത്തൊരാളിന്റെ നിസ്വനം കേട്ടാലോ
അറിയാതുയരുന്നു സ്പന്ദനങ്ങള്‍.
രാവൊടുങ്ങും മുന്‍പേ തന്‍പ്രേമനാഥനെ
കാണാന്‍ കൊതിക്കുന്നുണ്ടാ മാനസം.

എന്നിട്ടും..
ഒരു വര്‍ണ്ണതേരേറിയവനിന്നണയുമ്പോള്‍
നീ ഒളിമങ്ങി പോകുവതെന്തെന്‍ സഖീ?

****************************************
സുര്യന്റെ മറുവാക്ക്:
നിന്നൊളി നിന്‍ മനസ്സിലെന്നറിയുകെന്‍ സഖി!
നിന്നൊളി നിന്‍ പ്രണയത്തിലെന്നറിയുകെന്‍ സഖി!
മങ്ങില്ലൊരിക്കലുമത് ജന്മാന്തരങ്ങളോളം..

2009, നവം 28

കളഞ്ഞുപോയ കണ്ണിന്റെ കഥ




കളഞ്ഞുപോയ കണ്ണിന്റെ കഥ വായിച്ചു. ('ആർക്കും വേണ്ടാത്ത കണ്ണ്‌' - ശിഹാബുദ്ദീൻ പൊയ്തുംകടവ്‌). 2009 ജനുവരി 4-ലെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ കെ.ടി.ബി.കൽപത്തൂർ എഴുതിയ "ഫാന്റസി കഥകളിലെ സത്യദർശനങ്ങൾ" എന്ന നിരൂപണം മനസ്സിലെവിടെയോ തങ്ങി നിന്നിരുന്നു. അതു കൊണ്ടാണ്‌ "ഈ സ്റ്റേഷനിൽ ഒറ്റയ്ക്ക്‌" എന്ന പുസ്തകം മുന്നിൽ വന്നപ്പോൾ വായിക്കാനെടുത്തത്‌. കഥ വായിച്ചു കഴിഞ്ഞപ്പോൾ കണ്ണിനാകെ ഒരു നീറ്റൽ. എന്റെ കണ്ണും പേടിച്ചു പുകയുന്നു.

കഥാകാരന്റെ ഭ്രാന്തമായ രാപകലുകൾക്ക്‌ മുന്നിലൂടെ മാത്രമല്ല എന്റെ ചഞ്ചലമായ മനസ്സിനു മുന്നിലും അർത്ഥശൂന്യമായ നിരവധി റെയിൽപാളങ്ങൾ നിരന്നു. ഒരു തീവണ്ടിയും നിർത്താത്ത സ്റ്റേഷനിലെ സ്റ്റേഷന്മാസ്റ്ററെ പോലെ വായനക്കാരനും എല്ലാറ്റിനും ഒരു നിസ്സംഗ സാക്ഷിയാകുന്ന അവസ്ഥ!

കളഞ്ഞു പോയ കണ്ണിനെയോർത്ത്‌ സഹതപിക്കാമെന്നല്ലാതെ അതിനെ ഏറ്റെടുക്കാനും പരിപാലിക്കാനും പരിണിത ഫലങ്ങൾ: അനുഭവിക്കാനും ഞാൻ തയ്യാറല്ല. ഒരിക്കലും തന്നെ തേടി വരാത്ത ഉടമസ്ഥനു വേണ്ടിയുള്ള കാത്തിരിപ്പ്‌, അതിന്റെ വേദന, നൈരാശ്യം, പിടച്ചിൽ, മരണം, ഇതൊന്നും കാണാൻ എന്റെ കണ്ണുകൾക്ക്‌ വയ്യ!

"ഈ സ്റ്റേഷനിൽ ഒറ്റയ്ക്ക്‌" എന്ന സമാഹരത്തിൽ ഇനിയുമേറെയുണ്ട്‌ പറയാനും ഓർക്കാനും. തത്ത്വമസി പോലെ "ഇരട്ടകോവണിയുള്ള കെട്ടിട"വും "അത്രയൊന്നും യുക്തിഭദ്രമല്ലാത്ത മറ്റൊരു കഥ"യും എല്ലാം അനുഭവവേദ്യമാക്കിയ വികാരവിചാരങ്ങൾക്ക്‌ ഒരായിരം നന്ദി. "ദുർഗ്രാഹ്യമായ ഏതോ കേന്ദ്രത്തിൽ നിന്ന് ഉത്ഭവിച്ച്‌ മറ്റൊരു ദുർഗ്രാഹ്യമണ്ഡലത്തിലേക്ക്‌ നീളുന്ന പാളങ്ങൾ"ആകുന്നു ഇതിലെ ഓരോ കഥയും. നന്ദി ശിഹാബുദ്ദീൻ!


http://www.namukkidayil.blogspot.com/

2009, നവം 1

ഒരു ശ്വാനന്റെ ചരമഗീതം

ലോകം കാക്കുന്ന തമ്പുരാന്മാരേ, ഈ മണ്ണിന്‍ -
കാവല്‍ക്കാരിലൊരാള്‍ ഞാന്‍,എഴുതുന്നീ ഗീതം.
വര്‍ഗ്ഗസമരമല്ല, സാഹസമല്ല ഈ ഏഴകള്‍ തന്‍-
വെറും ജീവിതസാക്ഷ്യപെടുത്തലാണീ ഗാനം.

നാലല്ല നാന്നൂറ്‌ കൊല്ലമല്ല അതിലേറേയീ ഞങ്ങള്‍-
ദേവാപരന്മാരാം മനുജാതി തന്‍ തോഴര്‍.
ആപത്ക്കാലത്തിലവരെ കാത്തുപോരുന്ന വീരര്‍,
നന്മയും സ്നേഹവും കൈമുതലായവര്‍,
നന്ദിയ്ക്ക്‌ പെരുമകേട്ട ഒരേ വര്‍ഗ്ഗം.
കാട്ടിലും മേട്ടിലും പാറമടയിലും കൂട്ടുപോയ്‌
അവനായ്‌ വിടുപണി ചെയ്തീക്കാലമെല്ലാം
സ്നേഹമോ ശാസനയോ ഭേദദണ്ഡമോ ഏതും
നെഞ്ചേറ്റുന്ന പാവമാം സഹയാത്രികര്‍
ഈ ശ്വാനവര്‍ഗ്ഗത്തിന്‍ വീരകഥകളെന്നാളും
പറഞ്ഞാലൊടുങ്ങുമോ?

സ്വര്‍ണ്ണലിപികളിലെഴുതേണ്ട, ചരിത്രസത്യ-
ങളാക്കേണ്ട ഞങ്ങള്‍ തന്‍ ഗാഥകള്‍.
ഒരിറ്റു കാരുണ്യം, ദയ, അതു മതി മറ്റേ-
തും കൊതിക്കുന്നതില്ല ഞങ്ങള്‍.

തന്മകന്‍ ജീവനറ്റു കിടക്കുമ്പോളേതൊരമ്മയും
തളര്‍ന്നു പൊകുമല്ലോ? ഞാനുമൊരമ്മ!
ആരോ 'യജമാനന്‍' തന്ന വിഷചോറ്‌ തിന്നൊ-
ടുങ്ങി കിടക്കുന്നുണ്ടെന്റെ മക്കള്‍!
ഞാനുമൊഴിയട്ടെ, തീരട്ടെയീ ജന്മം മര്‍ത്ത്യ-
ദാസിയായ്‌ ജീവിച്ച കുറ്റത്തിന്‌.
ഭാരമേറുന്നു തലയ്ക്കയ്യോ! കാലുകള്‍ കുഴഞ്ഞു-
മറിഞ്ഞു പോകുന്നല്ലോ!കണ്‍കള്‍-
മറയുന്നു, ലോകം കീഴ്‌മേലാകുന്നു,
ഇരുട്ടു പടര്‍ന്നു കയറുന്നു...

എന്നിട്ടും കാലം, പതിയേ ഒഴുകുന്നു.